തിരുവനന്തപുരം: നിലവിലുള്ള അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ ചേർന്നതോടെ ഒഴിവുവരുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിരവധി പേരുകൾ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും എംപി കൂടിയായ കൊടിക്കുന്നിൽ സുരേഷിനാണ് കൂടുതൽ സാധ്യത എന്നറിയുന്നു .
ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ രാഹുൽ ഗാന്ധി ,സോണിയ ഗാന്ധി ,എ ഐസിസി മറ്റ് നേതാക്കൾ എന്നിവരുമായി ഇത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. കെ.സി. വേണുഗോപാലുമായുള്ള ധാരണ ആയി കഴിഞ്ഞാൽ അടുത്ത കെപിസിസി യോഗത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും .
ബെന്നി ബഹനാൻ , ജോസഫ് വാഴക്കൻ ,കെ.സി. ജോസഫ് ,ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സുരേഷിനെ കൂടാതെ പരിഗണിക്കുന്നത്. എന്നാൽ സീനിയോറിറ്റിയിലും സാമുദായിക സമവാക്യത്തിലും ഇപ്പോൾ കൊടിക്കുന്നിലാണ് മുഖ്യപരിഗണന.
ഭരണസംവിധാനത്തിൽ ഒന്നോ രണ്ടോ പ്രമുഖ വിഭാഗങ്ങൾക്ക് സ്വാധീനം കൂടുമ്പോൾ ഇതര വിഭാഗങ്ങളെ പരിഗണിക്കുക എന്ന കോൺഗ്രസ് നിലപാടാണ് കൊടിക്കുന്നിലിന് ഗുണകരമാകുന്നത്. സണ്ണി ജോസഫിനെ കൂടാതെ വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ ,പി സി വിഷ്ണുനാഥ് എന്നിവരും മന്ത്രിസഭയിൽ ചേർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജനീഷും മന്ത്രിസഭയിൽ ചേർന്നിട്ടുണ്ട് .
എട്ടു തവണ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടുക്കുന്നതിൽ സുരേഷ് എഐസിസി സെക്രട്ടറി, വർക്കിംഗ് കമ്മിറ്റിയിലെ ക്ഷണിതാവ്, കേന്ദ്ര മന്ത്രി ,ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആകണമെന്ന ആഗ്രഹം പലതവണ പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുള്ള ആളാണ് സുരേഷ് . ഈ സ്ഥാനത്തെത്തു കയാണെങ്കിൽ കെപിസിസി പ്രസിഡന്റ് ആകുന്ന ആദ്യ ദളിത് വിഭാഗക്കാരനായിരിക്കും അദ്ദേഹം.